കേന്ദ്രമന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചുപണി ഉടന്‍

single-img
31 August 2017

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. എട്ട് കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തുകയാണ്. ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

മുതിര്‍ന്ന മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിര്‍മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, ജെ.പി.നഡ്ഢ ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുനഃസംഘടന നടത്തുമ്പോള്‍ ഏതൊക്കെ വകുപ്പുകളിലാണ്, ആരെയൊക്കെയാണ് മാറ്റം വരുത്തേണ്ടത് എന്ന കാര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത്.

നിരവധി ഒഴിവുകളാണ് നിലവില്‍ കേന്ദ്രമന്ത്രിസഭയിലുള്ളത്. പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായിട്ടാണ് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല.

ജിഎസ്ടി, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുള്ള സാഹചര്യത്തില്‍ പ്രതിരോധവും ധനകാര്യവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് ജയ്റ്റ്‌ലിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. വെങ്കയ്യ നാഡിയു ഉപരാഷ്ട്രപതിയായതോടെ വാര്‍ത്താവിതരണ വകുപ്പ് സ്മൃതി ഇറാനിക്കും നഗര വികസനം നരേന്ദ്ര തോമറിനും കൈമാറി. അഞ്ച് വകുപ്പുകളാണ് തോമറിനുള്ളത്. പരിസ്ഥിതി മന്ത്രിയായ അനില്‍ മാധവ് ദവെയുടെ മരണത്തിന് ശേഷം വകുപ്പിന്റെ ചുമതല ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനാണ്.

അതേസമയം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചുമതലയേല്‍പ്പിച്ചിരിക്കുന്നത് അരുണ്‍ ജയ്റ്റ്‌ലിയെയാണ്. പ്രകാശ് ജാവദേക്കറിനാണ് കര്‍ണാടകയുടെ ചുമതല.