നിരോധിക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ
അസാധുവാക്കിയ നോട്ടുകളില്‍ ഏകദേശം 99 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്ത് കള്ളപ്പണം വലിയതോതില്‍ വ്യാപകമായിരുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നതാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. ആകെ ഒരു ശതമാനം നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തതായുള്ളു. 6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളപ്പണം തടയാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 30 വരെ 50 ദിവസമാണ് സർക്കാർ അനുവദിച്ചത്. എന്നാൽ എൻആർഐകൾക്ക് ഈ കാലയളവ് ജൂൺ 30 വരെ ദീർഘിപ്പിച്ചു നൽകുകയും ചെയ്തു.