‘കാല് തല്ലി ഒടിക്കുമെന്ന്’ പിസി പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ വനം വകുപ്പും എത്തിയില്ല: ഒടുവില്‍ റോഡും പണിത് ബസ്സോടിച്ച് ഉദ്ഘാടനവും നടത്തി
എരുമേലി: പൂഞ്ഞാറുകാരുടെ പ്രിയപ്പെട്ട നേതാവായ പി.സി ജോര്‍ജ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇത്തവണ വിവാദ പരമര്‍ശങ്ങളിലല്ല പി.സി വാര്‍ത്തകളില്‍ നിറയുന്നത്. പകരം സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് റോഡ് പണിതുകൊടുത്തും ബസ് ഓടിച്ചുമായിരുന്നു പി.സിയുടെ പുതിയ ഹീറോയിസം.
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന എരുമേലി എട്ടാം വാര്‍ഡിലാണ് എഎല്‍എയുടെ നിര്‍ദേശപ്രകാരം റോഡ് നിര്‍മിച്ചത്. കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ വഴിയായിരുന്നു ഇത്. ടാറിങ്ങില്ലാതെ തകര്‍ന്ന് കിടന്ന വഴി നന്നാക്കി കിട്ടാന്‍ ഏരുമേലി എട്ടാം വാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കമായത്.
കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്നായിരുന്നു ആദ്യം വനം വകുപ്പ് അധികൃതരുടെ നിലപാട്. എന്നാല്‍ പിസി ഇതിനെതിരെ പ്രതിഷേധിച്ചു. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കാല് തല്ലി ഓടിക്കുമെന്ന് പറയുകയും പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.
എളുപ്പ മാര്‍ഗമായതിനാല്‍ സ്‌കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാല്‍നടയായോ ഈ ദുര്‍ഘട വഴിയില്‍ കൂടി യാത്ര ചെയ്യുമായിരുന്നു. ഈ റോഡാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നന്നാക്കി കൊടുത്തത്.
റോഡ് വെട്ടിയതോടെ ബസ് റൂട്ടും അനുവദിച്ചു. എന്നാപ്പിന്നെ ബസ് ഓടിച്ചായിക്കോട്ടെ ഉദ്ഘാടനമെന്ന് ജോര്‍ജും തീരുമാനിച്ചു. നാട്ടുകാരും പിന്തുണച്ചതോടെ ജോര്‍ജ് ഡ്രൈവറായി. യാത്രക്കാര്‍ക്കുള്ള വാതിലിലൂടെ ബസിലേക്ക് കയറി ഡ്രൈവിങ് സീറ്റില്‍ സ്ഥാനമുറപ്പിച്ചു.
ഇതോടെ ജനം ആവേശത്തിലായി. ബസ് കുതിക്കാന്‍ തയ്യാറായതോടെ റോഡില്‍ നില്‍ക്കുന്നവര്‍ക്കു നിയമ പ്രകാരമുള്ള മുന്നറിയിപ്പും സംഘാടകര്‍ നല്‍കി. ഇതോടെ കയ്യടിയ്ക്കു നടുവിലൂടെ ബസ് മുന്നോട്ട് നീങ്ങി. അല്‍പദൂരം നീങ്ങിയപ്പോള്‍ ബസ് നിറുത്തി.
ഉദ്ഘാടനം കഴിഞ്ഞതോടെ ബസില്‍നിന്ന് ഇനി എങ്ങനെ ഇറങ്ങും എന്നതായി പി.സിയുടെ ചിന്ത. ഡ്രൈവറുടെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരിലൊരാള്‍ ജോര്‍ജിന് ഇറങ്ങാന്‍ ഒരു കസേര വച്ചു കൊടുത്തു. പൂഞ്ഞാറുകാരുടെ ആശാന്‍ കസേരയില്‍ ചവിട്ടി താഴേക്ക് ഇറങ്ങിയതോടെ ഉദ്ഘാടനം ശുഭമായി അവസാനിച്ചു.
60 വർഷത്തിലേറെ പഴക്കമുള്ള ഒരു കൊച്ച് റോഡ്.പല MLA മാർ ഇവിടെ വന്ന് പോയി മണ്ഡല പുനർ നിർണ്ണയത്തിൽ ഇവിടം പൂഞ്ഞാർ നിയോചകമണ്ഡലത്തിൽ ചേർക്കപ്പെടുന്നു.60 വർഷത്തിലേറെ പഴക്കമുള്ള കാടിന് നടുക്ക് കൂടെയുള്ള ഒരു വഴി, ചെറിയ വീതി, ടാറിങ്ങില്ലാതെ തകർന്ന് കിടന്ന വഴി, നന്നാക്കി കിട്ടാൻ എരുമേലി 8 ആം വാർഡിലെ ജനങ്ങൾ ആശാനോട് ആവശ്യപ്പെടുന്നു.എളുപ്പ മാർഗ്ഗമായതിനാൽ സ്‌കൂൾ കുട്ടികളടക്കം, സ്ത്രീകളും വൃദ്ധരുമെല്ലാം, വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാൽനടയായോ ഈ ദുർഘട വഴിയിൽ കൂടി യാത്ര ചെയ്യുമായിരുന്നു. ഫോറസ്റ്റിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റ്. പണിതടസപ്പെടുത്തി വൈകിപ്പിക്കാനും പദ്ധതി ഉപേക്ഷിപ്പിക്കാനും ശ്രമം. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കല്ല് തല്ലി ഓടിക്കുമെന്ന് പി.സി പദ്ധതി പൂർത്തീകരിച്ചു കൂടെ ബോണസ്സായി ഒരു ബസ്സ് റൂട്ടും…എന്നാൽ ആദ്യ യാത്ര സ്ത്രീ വിരുദ്ധനെന്ന് കൊട്ടിഘോഷിച്ച എം.എൽ.എ ഓടിക്കുന്ന ബസ്സിൽ തന്നെ വേണമെന്ന് അവിടുത്തെ നാട്ടുകാരും, സ്ത്രീകളും, കുട്ടികളും… അപ്പന്റെ ചേട്ടൻ, ദേവസ്സ്യ ചേട്ടന്റെ 'പ്ലാത്തോട്ടം' ബസ്സ് സർവീസിന്റെ ബസ്സുകൾ 80-90 കാലഘട്ടത്തിൽ ഓടിച്ച് നടന്നിട്ടുള്ള ആശാനെ, നമ്മുടെ യുവജനപക്ഷം പിള്ളേർക്ക് അറിയത്തില്ലല്ലോ, അവരുടെ വെല്ലുവിളിയും കൂടെ ആയപ്പോൾ വിടുമോ പി.സി.പിന്നെ വഴിയുടെയും, ബാസ്സ് റൂട്ടിന്റെയും ഉത്‌ഘാടനം അച്ചായൻ അങ്ങോട്ട് മാസ്സാക്കി.
Posted by പൂഞ്ഞാർ ആശാൻ പി സി ജോർജ് on Friday, August 25, 2017