ഗുര്‍മീതിന്റെ ഒരു ദിവസത്തെ വരുമാനം 16 ലക്ഷം രൂപ: 17 ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ 53 ലോക റെക്കോര്‍ഡുകള്‍

single-img
26 August 2017

1948ല്‍ മസ്താന ബലോചിസ്താനി സ്ഥാപിച്ച പ്രസ്ഥാനമാണ് ദേരാ സച്ച സൗദ. ആറ് കോടി അനുയായികളുണ്ടെന്നാണ് പ്രസ്ഥാനം പറയുന്നത്. കൂടുതലും ദളിത് സിഖുകള്‍. പഞ്ചാബിലും ഹരിയാനയിലും ആണ് കൂടൂതല്‍ അനുയായികള്‍. 1967ല്‍ ഒരു സ്വാതന്ത്ര്യദിനത്തിലാണ് രാജസ്ഥാനിലെ ഗംഗാനഗറില്‍ ഗുര്‍മീത് രാം റഹീം ജനിച്ചത്. കര്‍ഷക കുടുംബമായിരുന്നു ഗുര്‍മീത് രാം റഹീമിന്റേത്.

ദേര സച്ചാ സൗദ തലവനായി അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഗുര്‍മീത് റാം റഹീം സിങ്. പക്ഷെ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അയാളെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. കാരണം തുടക്കം മുതല്‍ ഹരിയാനയിലെ അധികാരികളെ തന്റെ നിയന്ത്രണത്തിലാക്കിയായിരുന്നു ഈ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ‘അവതരണം’. എന്ത് ചെയ്യാനും തയാറായി നില്‍ക്കുന്ന ലക്ഷക്കണക്കിന് അനുയായികളുടെ പിന്‍ബലത്തിലായിരുന്നു ഗുര്‍മീത് തന്റെ സാമ്രാജ്യം വികസിപ്പിച്ചത്.

കോടിക്കണക്കിന് രൂപയുടെ ആസ്തികളാണ് ദേരാ സച്ച സൗദയുടെ പേരിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് ദിവസം 16 ലക്ഷം രൂപ വരുമാനമുള്ളതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്‍സത്ത റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2011ല്‍ 165 കോടി രൂപയും 2012ല്‍ 202 കോടി രൂപയും അവസാനം കണക്ക് പുറത്ത് വന്ന 2013ല്‍ 290 കോടി രൂപയുടേയും വരുമാനമുണ്ടായിരുന്നു ഗുര്‍മീത് രാം റഹീമിന്.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 10(23) പ്രകാരം നികുതി അടക്കേണ്ടതില്ല. ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിച്ചും വലിയ രക്തദാന ക്യാമ്പുകള്‍ നടത്തിയുമാണ് ഇത്രയുമധികം ജനങ്ങളെ ഗുര്‍മീത് രാം റഹീം ആകര്‍ഷിച്ചത്. ന്യൂ ജനറേഷന്‍ സൂപ്പര്‍ ഗുരുവായ ഗുര്‍മീത് രാം റഹീം സിനിമകള്‍ സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ജാട്ടു എന്‍ജിനീയര്‍, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയര്‍ ലയണ്‍ ഹാര്‍ട്ട്, എംഎസ്ജി2ദി മെസഞ്ചര്‍, എംഎസജി ദി മെസഞ്ചര്‍ എന്നീ ചിത്രങ്ങളിലാണ് ഗുര്‍മീത് രാം റഹീം നായകനായെത്തിയത്. മലയാളത്തിലും ചിത്രം എത്തിയിരുന്നു. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നായകന്‍, നിര്‍മാണം, സംവിധാനം എന്നിവയെല്ലാം ഒറ്റക്കാണ് ചെയ്യുന്നത്.

വേള്‍ഡ് റെക്കോഡ്‌സ് യൂണിവേഴ്‌സിറ്റി ഗുര്‍മീത് രാം റഹീമിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ആകെ അമ്പത്തിമൂന്ന് ലോക റെക്കോര്‍ഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡാണ് എങ്കില്‍ 27 എണ്ണം ഏഷ്യ ബുക്ക് റെക്കോര്‍ഡ് ആണ്.

ഗൂര്‍മീത് റാം തന്നെ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കയച്ച കത്തിലൂടെയാണ് രാംറഹീമിന്റെ മറ്റൊരു മുഖം ലോകം അറിയുന്നത്. തന്നെ മാത്രമല്ല ഗുര്‍മീത് ആശ്രമത്തിലെ മറ്റ് വനിതാ അനുയായികളെയും ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്വയം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പതിനെട്ട് സന്യാസിമാരെ ചോദ്യം ചെയ്തുവെങ്കിലും സ്വാമി തങ്ങളെ ബലാത്സംഗം ചെയ്തതോടെ തങ്ങള്‍ ശുദ്ധരായെന്ന് രണ്ട് പേര്‍ സമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. ആശ്രമത്തിലെ സ്വാമിയുടെ ചേംബറില്‍ താന്‍ കയറിയപ്പോള്‍ വാതില്‍ ഓട്ടോമാറ്റിക് ആയി അടയുകയും വലിയ സ്‌ക്രീനില്‍ അശ്ശീല വീഡിയോ കാണിച്ച സ്വാമി തന്നെ പീഡിപ്പിച്ചുവെന്നും ഒരു വനിതാ സന്യാസിനി സി.ബി.ഐക്ക് മൊഴി നല്‍കി.

2008ല്‍ ആണ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിചാരണ ആരംഭിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗകുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു. ബലാത്സംഗക്കേസിന് പുറമെ 2002ല്‍ മറ്റ് രണ്ട് കൊലപാതക കുറ്റത്തിനും കൂടിയാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

കൂടെയുള്ള അനുയായിയായ രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും, മാധ്യമപ്രവര്‍ത്തകനായ രാം ചന്ദ്രശേഖര്‍ ചത്രപതി കൊല്ലപ്പെട്ട കേസിലുമായിരുന്നു വിചാരണ. സന്യാസിനി നല്‍കിയ കത്ത് പ്രചരിപ്പിച്ചതിനാണ് അനുയായിയായിരുന്ന രഞ്ജിത്ത് സിങ്ങിനെ കൊലപ്പെടുത്തിയത്. അതുപോലെ തന്നെ ഗുര്‍മീതിന്റെ തെറ്റായ പ്രവണതകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തുകയായിരുന്നു.

2014ല്‍ 400 ഓളം വരുന്ന അനുയായികളെ നിര്‍ബന്ധിത വ്യഷണച്ഛേദത്തിന് വിധേയമാക്കിയെന്ന കേസിലും കുറ്റാരോപിതാനാണ്. വിശ്വാസികളില്‍ ഒരാള്‍ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിത വൃഷണച്ഛേദത്തിന് റാം റഹീം വിധേയനാക്കിയെന്ന പരാതിയുമായി അനുയായികളില്‍ ഒരാള്‍ തന്നെയാണ് രംഗത്തെത്തിയത്. ആയുധകടത്തുമായി ബന്ധപ്പെട്ടും റാം റഹീമിനെതിരെ ആരോപണ ഉയര്‍ന്നിരുന്നു.

2007ല്‍ സിക്ക് സംഘടനകള്‍ രാം രഹീമിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാം രഹീമിന്റെ വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡില്‍ സിഖ് വംശജരെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അരോപണം. രാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്ന ലീലാ സാംസണ്‍ രാജിവെച്ചത്.