ആധാര്‍ വിവരങ്ങള്‍ യുഎസ് ചാരസംഘടന ചോര്‍ത്തി: വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍

single-img
26 August 2017

ചെന്നൈ: ഇന്ത്യയിലെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്ന് വിക്കീലീക്‌സ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്.

ആധാര്‍ നമ്പര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തുന്നതായി വിക്കിലീക്‌സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുമായി വിക്കീലീക്‌സ് രംഗത്ത് വന്നിരിക്കുന്നത്.