അഹമ്മദ് പട്ടേലിനെ ‘വിടാതെ’ ബിജെപി: രാജ്യസഭാ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
18 August 2017

ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയെ സമീപിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്താണ് രാജ്പൂത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങിന്റെ വാദം. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.

കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായേയും ബിജെപി നേതാക്കളേയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ അസാധുവാക്കിയത്. ഇതാണ് അഹമ്മദ് പട്ടേലിന് തുണയായതും.

ഏത് വിധേനേയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ എംല്‍എമാരെ കുതിരക്കച്ചവടം നടത്തിയ ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും തിരിച്ചടിയായിരുന്നു പട്ടേലിന്റെ വിജയം. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്.