‘മാഡം’ സിനിമാ നടിയെന്ന് ഉറപ്പായി?: പേര് പറയാനുള്ള പള്‍സര്‍ സുനിയുടെ നീക്കം പൊലീസ് പൊളിച്ചു

single-img
16 August 2017

നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസിന്റെ നാടകീയ നീക്കം. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് നേടി.

രാവിലെ കൊച്ചി എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ‘മാഡം’ ആരെന്ന കാര്യം അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞത്. എന്നാല്‍ അപകടം മണത്ത അന്വേഷണ സംഘം ഇതോടെ
കോടതിയില്‍ ഹാജരാക്കാതെ സുനിയുടെ നീക്കം പൊളിക്കുകയായിരുന്നു.

ആഗസ്റ്റ് 16ന് കേസിലെ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞതിനെ തുടര്‍ന്ന് വന്‍ മാധ്യമസംഘമാണ് കാക്കനാട് ജയിലിന് മുന്നില്‍ രാവിലെ എത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടാതിരിക്കാന്‍ ജയിലിന് അകത്തേക്ക് വാഹനം കയറ്റിയാണ് സുനിയുമായി പൊലീസ് പുറത്തേക്ക് എത്തിയത്.

രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കേണ്ടിയിരുന്നത്. ആദ്യം എറണാകുളം എംസിജെഎം കോടതിയിലാണ് ഹാജരാക്കിയത്. തുടര്‍ന്ന് എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.

അതേസമയം സുനിയെ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ ആരോപിച്ചു. കേസില്‍ ഉള്‍പ്പെട്ട ചില നടിമാരെക്കുറിച്ച് സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ താനായിട്ട് പറയില്ലെന്നും ആളൂര്‍ പറഞ്ഞു. പേരുകള്‍ സുനിതന്നെ വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍ ഉണ്ടെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ നടിയാണെന്നും ഇവര്‍ ആരെന്ന് ജയിലിലെ വിഐപി പറഞ്ഞില്ലെങ്കില്‍ ഈ മാസം 16 ന് താന്‍ വെളിപ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുനി പറഞ്ഞത്.