മോഹന്‍ ഭാഗവതിനെതിരെ ഉടനടി കേസെടുക്കില്ല; സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം മാത്രം കേസ്

single-img
16 August 2017


പാലക്കാട്: ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ തത്കാലം കേസെടുക്കേണ്ടെന്ന തീരുമാനവുമായി പോലീസ്. ഇതു സംബന്ധിച്ച ജില്ലാ കളക്ടറുടെ നിര്‍ദേശം അവഗണിക്കാനാണ് പൊലീസ് നീക്കം. സര്‍ക്കാര്‍ നിലപാടറിഞ്ഞ ശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോകേണ്ടതുള്ളൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.

കേസെടുക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി നല്‍കിയ നിര്‍ദേശം തത്കാലം അവഗണിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശം പൊലീസ് അവഗണിച്ചത് സംബന്ധിച്ച് മറ്റാരെങ്കിലും കോടതിയെ സമീപിച്ചാലും പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവും.

കോടതി നിര്‍ദേശമുണ്ടായാല്‍ കേസെടുക്കുമെന്നും സര്‍ക്കാര്‍ നിലപാട് അറിയാതെ കോടതിയെ സമീപിക്കേണ്ടെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ദേശീയപതാക ഉയര്‍ത്തിയത്.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു.

കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫഌഗ് കോഡിന്റെ ലംഘനമാണെന്നാണ് ഉയരുന്ന പരാതി. ദേശീയപതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായതായി തഹസില്‍ദാര്‍ ഇന്നലെ പറഞ്ഞിരുന്നു. കൂടാതെ സ്‌കൂളിനെതിരെ കേസെടുക്കണമെന്നും പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.