വിനായകന്റെ മരണം അച്ഛന്റെ തലയില്‍ കെട്ടിവെക്കാന്‍ പൊലീസിന്റെ നീക്കം: ‘അച്ഛന്റെ മര്‍ദ്ദനംകൊണ്ടാകും വിനായകന്‍ മരിച്ചത്’

single-img
14 August 2017

മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തൃശൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ അച്ഛനെ കുറ്റപ്പെടുത്തി പൊലീസ്. അച്ഛന്റെ മര്‍ദ്ദനംകൊണ്ടാകും വിനായകന്‍ മരിച്ചതെന്നും സ്റ്റേഷനില്‍ വച്ച് വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പാവറട്ടി പൊലീസ് പറഞ്ഞു. എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവസമയം താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്.ഐ മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18നാണ് പത്തൊമ്പതുകാരന്‍ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് വിനായകന് ക്രൂര മര്‍ദ്ദനമേറ്റെന്ന് കൂടെ സ്റ്റേഷനിലുണ്ടായിരുന്ന സുഹൃത്ത് ശരത്ത് പറഞ്ഞിരുന്നു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു.

ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയില്‍ ചതവുണ്ടെന്നും കഴുത്തിലും നെഞ്ചിലും മുലക്കണ്ണിലും മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ടിട്ട് ചവിട്ടി എന്ന് ശരത്ത് പറഞ്ഞത് സാധൂകരിക്കുന്ന തരത്തില്‍ വിനായകന്റെ കാലില്‍ പാടുകളും ഉണ്ടായിരുന്നു. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെയാണ് പൊലീസ് ഇപ്പോള്‍ വിചിത്രവിശദീകരണം നല്‍കുന്നത്.