സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് തിരിച്ചടി: 11 ലക്ഷം ഫീസ് ഈടാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

single-img
14 August 2017

ന്യൂഡല്‍ഹി: സ്വാശ്രയ പ്രവേശനം സംബന്ധിച്ച് കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് കുത്തനെ കൂട്ടാന്‍ സുപ്രീംകോടതി അനുമതി നല്‍കി. 11 ലക്ഷം രൂപ വരെ ഈടാക്കി പ്രവേശനം നടത്താനാണ് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതി താല്‍കാലിക അനുമതി നല്‍കിയത്.

ഈ കേസില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഇത്രയും പണം ഈടാക്കി പ്രവേശനം നടത്താം. ഫീസ് തുകയില്‍ അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയായോ മുഴുവന്‍ പണമായോ നല്‍കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെയാണ് താല്‍ക്കാലിക ഉത്തരവ്. ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി എതിരാണെങ്കില്‍ 6 ലക്ഷം വിദ്യാര്‍ത്ഥിക്ക് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

85 ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തല്‍ക്കാലം പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സ്വാശ്രയ മാനേജുമെന്റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഫീസില്‍ ഭാവിയില്‍ മാറ്റം വരാമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചു വേണം പ്രവേശനം നടത്തേണ്ടതെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി ഭാവിയില്‍ വിധി വന്നാലും വിദ്യാര്‍ഥികള്‍ക്ക് അത് നല്‍കാന്‍ കഴിയണമെന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതു കൊണ്ട് അധിക ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രവേശന നടപടികള്‍ മതിയെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം.