നാദാപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോംബേറ്

single-img
14 August 2017

കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ബോംബേറ്. എസ്എഫ്‌ഐയും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബോംബേറുണ്ടായതെന്നാണ് കരുതുന്നത്. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി കോളജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ഇടപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

ഇന്നു രാവിലെയും കോളേജിലെ വിദ്യാര്‍ത്ഥികളും പുറത്തു നിന്നുള്ളവരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് പോലീസെത്തിയാണ് ഇരുകൂട്ടരേയും പിരിച്ചുവിട്ടത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഇപ്പോഴും സംഘര്‍ഷ സാധ്യതയ്ക്ക് അയവുവന്നിട്ടില്ല.