മുന്‍ ഉപരാഷ്ട്രപതിക്കെതിരെ ആര്‍എസ്എസ്: ഹാമിദ് അന്‍സാരി നാടുവിട്ടോളാന്‍ ആര്‍എസ്എസ് നേതാവ്

single-img
13 August 2017

മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയോട് നാടുവിട്ടോളാന്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന് രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇന്ദ്രേഷ് കുമാര്‍ അന്‍സാരിയോട് നാടുവിട്ടോളാന്‍ കല്‍പ്പിച്ചത്.

ഏതു രാജ്യത്തേക്ക് പോകാനും അന്‍സാരിക്ക് സ്വാതന്ത്ര്യമുണ്ട്. സുരക്ഷിതമെന്ന് തോന്നുന്നയിടത്തേക്ക് പോകാനും ഇന്ദ്രേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം മതേതര മുഖമായിരുന്നു അന്‍സാരിക്ക്. പക്ഷേ ഇന്ന് അദ്ദേഹം മതമൗലിക വാദിയായി.

നേരത്തെ അദ്ദേഹം മുഴുവന്‍ പാര്‍ട്ടികളുടെയും നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അദ്ദേഹത്തിന് അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. ഏതു രാജ്യത്താണ് മുസ്‌ലിങ്ങള്‍ സുരക്ഷിതരെന്ന് അദ്ദേഹം പറയണം. ഇനിയും അദ്ദേഹം ഇവിടെ നില്‍ക്കണമെന്നില്ല. സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പത്തു വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഉപരാഷ്ട്രപതി പദത്തില്‍ നിന്നു കഴിഞ്ഞ ദിവസമാണ് ഹാമിദ് അന്‍സാരി വിടവാങ്ങിയത്. രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്. ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല.

അസഹിഷ്ണുതയും ഗോ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങളില്‍ തന്റെ നിലപാടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജനക്കൂട്ടം തല്ലിച്ചതക്കുന്ന സംഭവങ്ങളും ഘര്‍വാപസിയും യുക്തിവാദികളുടെ കൊലപാതകങ്ങളും ഇന്ത്യന്‍ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെ നിരന്തരം വരുന്ന പരാമര്‍ശങ്ങള്‍ അവരില്‍ അരക്ഷിതാവസ്ഥ വളര്‍ത്തിയിരിക്കുന്നുവെന്നും അഭിമുഖത്തില്‍ അന്‍സാരി പറഞ്ഞിരുന്നു.