ദിലീപിന് മനുഷ്യാവകാശ ലംഘനമോ ?

single-img
13 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ നിഗൂഢമാക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ച്ചയായി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മയുടേതാണ് ആരോപണങ്ങള്‍. പ്രതിയെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തു വരുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തുറന്ന കോടതിയില്‍ മജിസ്‌ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണു വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ തടവുകാര്‍ക്കു നിഷേധിക്കപ്പെടുന്നത്. ഇതോടെ വിചാരണത്തടവുകാര്‍ക്ക് ഇടയ്ക്കു വല്ലപ്പോഴും പുറം ലോകം കാണാനുള്ള സാഹചര്യവും നഷ്ടപ്പെടുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിങ് ഏതാണ്ടു പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാല്‍ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിനും മേലധികാരത്തിനും പരിമിതിയുണെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പറയുന്ന മൊഴികള്‍ സ്വന്തം ഇഷ്ടപ്രകാരമാണോ ആരുടെയെങ്കിലും സമ്മര്‍ദ പ്രകാരമാണോ നല്‍കുന്നതെന്നു പോലും തിരിച്ചറിയാനാവില്ലെന്നും അവര്‍ പറയുന്നു. ജയില്‍ കെട്ടിടത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്നു മൊഴി നല്‍കുമ്പോള്‍ ഭയം കൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കഴിയില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.