ബ്ലൂവെയ്ല്‍ ഗെയിം കളിച്ച് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

single-img
13 August 2017

ബ്ലൂവെയ്ല്‍ ഗെയിം രാജ്യത്ത് ഒരാളുടെ കൂടി ജീവനെടുത്തു. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂരിലാണ് ഗെയിം കളിച്ച പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയത്. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ആനന്ദ്പൂര്‍ സ്വദേശി അങ്കന്‍ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.

സ്‌കൂളില്‍ നിന്ന് തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറില്‍ കളിക്കുകയായിരുന്നു അങ്കന്‍. ഭക്ഷണം കഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ കുളിക്കണം എന്നു പറഞ്ഞ് കുളിമുറിയില്‍ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു.

ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് അങ്കണ്‍ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കനിന്റെ സുഹൃത്തുക്കളാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്.

അതേസമയം, ഡെറാഡൂണില്‍ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. എല്ലാ പ്രവര്‍ത്തികളിലും സജീവമായി പങ്കെടുത്തിരുന്ന കുട്ടി കളി സമയത്ത് മറ്റു കൂട്ടുകാരോടൊപ്പം ചേരാതെ തനിച്ച് വിഷാദമൂകനായി ഇരിക്കുന്നത് കണ്ട അധ്യാപകന്‍ കാരണമന്വേഷിച്ചപ്പോഴാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ നിന്ന് കൗണ്‍സിലിങ്ങ് നല്‍കി.