ഞാന്‍ പറഞ്ഞ ആ നടന്‍ ദിലീപല്ല: വെളിപ്പെടുത്തലുമായി ഭാമ

single-img
13 August 2017

തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ഒരു നടനെ കുറിച്ച് നടി ഭാമ അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത് ആരാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, നടി ആക്രമിക്കപ്പെട്ട സംഭവം വാര്‍ത്തയായതോടെ ഭാമയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച നടന്‍, ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപാണെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഭാമ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിന് വിശദീകരണവുമായി രംഗത്തെത്തി.

എല്ലാവര്‍ക്കും നമസ്‌കാരം, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ വനിതക്ക് ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂവിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു.

പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി, എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു, എന്നു പറഞ്ഞാണ് ഭാമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞത്. അയാളുടെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു. സജി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്ന് വിചാരിച്ചു.

എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ശത്രുക്കള്‍ പറഞ്ഞുപരത്തുന്നത്. കുറച്ച് നാള്‍ മുന്‍പ് വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തില്‍ അഭിനിയിച്ചു. ഷൂട്ടിംഗ് തീരാറായപ്പോള്‍ നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന് വിനുച്ചേട്ടന്‍ പറഞ്ഞു.

സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരാള്‍ വിളിച്ച് നിന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞു. ആള്‍ ആരെന്ന് പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പേര് വെളിപ്പെടുത്തി. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളായിരുന്നു അത് ഇതായിരുന്നു അഭിമുഖത്തില്‍ ഭാമ പറഞ്ഞത്.