സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

single-img
9 August 2017

പാണത്തൂര്‍: കാസര്‍കോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. സനയുടെ വീടിന് സമീപത്തെ പവിത്രകയം പുഴയില്‍ നിന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

സനയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും സനയെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പ്രത്യേക ദുരന്ത നിവാരണ സേനയെ എത്തിച്ച് പരിശോധന നടത്തിയത്. അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിനിടെയാണ് പ്രതീക്ഷകളെല്ലാം കെടുത്തി സനയുടെ മൃതദേഹം കണ്ടെത്തിയത്.

കാസര്‍ഗോഡ് പാണത്തൂരിലെ ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് സന ഫാത്തിമ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സനയെ കാണാതായത്.

മൂന്നരയോടെ അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ലഘുഭക്ഷണം കഴിച്ച് മുറ്റത്ത് കളിക്കാനിറങ്ങി. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് സനയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിയെ തിരഞ്ഞിറങ്ങുകയായിരുന്നു.

ഇതിനിടെ വീടിന് സമീപമുള്ള നീര്‍ച്ചാലില്‍ നിന്ന് സനയുടെ കുടയും ചെരിപ്പും ലഭിച്ചിരുന്നു. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ഈ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടന്നത്. തുടര്‍ന്ന് നീര്‍ച്ചാല്‍ ചെന്നു ചേരുന്ന പാണത്തൂര്‍ പുഴയിലേക്കും തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു.