ദിലീപിന്റെ ഡി സിനിമാസ് തുറക്കും: ചാലക്കുടി നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

single-img
9 August 2017

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം അടച്ചുപൂട്ടാനുള്ള ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. തിയേറ്ററിന് പ്രവര്‍ത്തനാനുമതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്.

ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്കു അധികാരമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ഉത്തരവിലൂടെ വ്യക്തമാക്കി. തീയറ്റര്‍ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

തിയേറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു.

“ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഡി സിനിമാസിന് തുറന്നു പ്രവര്‍ത്തിക്കാം. നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ല. സെക്രട്ടറിക്ക് മാത്രമാണ് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ അധികാരമുള്ളൂവെന്നും” കോടതി വ്യക്തമാക്കി.

ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. നോട്ടിസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.