മെഡിക്കല്‍ കോഴയില്‍ ബിജെപി വീണ്ടും ഊരാക്കുടുക്കില്‍: പത്തനംതിട്ടയിലെ കോളേജില്‍ നിന്ന് തട്ടിയത് 18 ലക്ഷം

single-img
8 August 2017

പത്തനംതിട്ട: മെഡിക്കല്‍ കോഴ ആരോപണത്തില്‍ ഡല്‍ഹിയിലെ ഇടനിലക്കാരന്‍ സതീഷ് നായര്‍ക്കെതിരെ വീണ്ടും പരാതി. പത്തനംതിട്ടയിലുള്ള സെന്റ് ഗ്രിഗോറിയസ് മെമ്മോറിയല്‍ സെന്റ് ജോണ്‍സ് എഡ്യുക്കേഷണല്‍ ആന്റ് സോഷ്യല്‍ ട്രസ്റ്റാണ് ബിജെപി കോഴ അന്വേഷിക്കുന്ന വിജിലന്‍സിന് പരാതി നല്‍കിയത്.

എഐസിടിഇയില്‍ നിന്നും എം.ബി.എ, എം.സി.എ കോഴ്‌സുകള്‍ക്ക് അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സതീഷ് നായര്‍ 18 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ 8 ലക്ഷം രൂപ അക്കൗണ്ട് വഴിയും 10 ലക്ഷം രൂപ കൈയ്യില്‍ വാങ്ങുകയുമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. സെന്റ് ഗ്രിഗോറിയസ് മെമ്മോറിയല്‍ സെന്റ് ജോണ്‍സ് എഡ്യുക്കേഷണല്‍ ആന്റ് സോഷ്യല്‍ ട്രസ്റ്റ് സെക്രട്ടറി മേഴ്‌സി ജോണാണ് പരാതിക്കാരി.

ബിജെപിയുടെ മെഡിക്കല്‍ കോഴ വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെ തന്നെ പത്തനംതിട്ടയിലും വര്‍ഷങ്ങള്‍ക്ക് മുമ്പെ സതീഷ് നായര്‍ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തില്‍ പണം നഷ്ടപ്പെട്ട കോളേജ് അധികൃതര്‍ രേഖാ മൂലം പരാതി നല്‍കുന്നത്.

എട്ട് ലക്ഷം രൂപ നല്‍കിയതിന് എസ്.ബി.ഐയുടെ നോയിഡ ബ്രാഞ്ചിലെ സ്വന്തം അക്കൗണ്ടിന്റെ ചെക്ക് സതീഷ് നായര്‍ കോളേജധികൃതര്‍ക്ക് ഒപ്പിട്ട് നല്‍കിയിരുന്നു. പണം വാങ്ങുകയും പറഞ്ഞ കാര്യം നടപ്പിലാക്കി തരാതിരിക്കുകയും ചെയതപ്പോള്‍ പത്തനംതിട്ട കോടതിയില്‍ മാനേജ്‌മെന്റ് പരാതി നല്‍കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷ് നായരോട് ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കി. എന്നാല്‍ സതീഷ് നായര്‍ ഇതുവരെയും ഹാജരായിട്ടില്ല.