ജയിലില്‍ അഭിഭാഷകരുമായി ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ച: ദിലീപിന്റെ അടുത്ത നീക്കം ഇങ്ങനെ
ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്‍റെ അഭിഭാഷകർ സന്ദർശിച്ചു. അഭിഭാഷകൻ ബി. രാമൻപിള്ളയുടെ ജൂനിയേഴ്സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിലീപുമായി ഇവർ സംസാരിച്ചു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് രാമന്‍പിള്ളയുടെ ജൂനിയര്‍മാരായ സുജീഷ് മേനോന്‍, ഫിലിപ് വര്‍ഗീസ് എന്നിവര്‍ ആലുവ സബ് ജയിലില്‍ എത്തിയത്. ഇവരുമായി ദിലീപ് ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പം സബ് ജയിലില്‍ എത്തിയിരുന്നെങ്കിലും ജയിലിനകത്ത് കടന്നില്ല. ദിലീപിൽ നിന്നും അഭിഭാഷകർ വക്കാലത്ത് ഒപ്പിട്ടുവാങ്ങി. തിങ്കളാഴ്‌ച ഇവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
കഴിഞ്ഞ ദിവസമാണ് മുതിർന്ന അഭിഭാഷകനായ ജി. രാമൻപിള്ളയെ ദിലീപ് വക്കാലത്ത് ഏൽപ്പിച്ചത്. നേരത്തെ പ്രമുഖ അഭിഭാഷകനായ കെ.രാംകുമാറായിരുന്നു ദിലീപിന് വേണ്ടി വാദിച്ചിരുന്നത്. നേരത്തേ, അങ്കമാലി മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷന്‍ അന്ന് ഉന്നയിച്ച വാദങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല എന്നു കാണിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ശ്രമമെന്നാണ് സൂചന.