പള്‍സര്‍ ഉന്നമിടുന്നത് ആരെ?: ‘നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ല’

single-img
1 August 2017

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന സൂചനയുമായി മുഖ്യപ്രതി പള്‍സര്‍ സുനി. പ്രതികള്‍ എല്ലാം പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സറിന്റെ പ്രതികരണം. പ്രതികള്‍ എല്ലാം പിടിയിലായില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പള്‍സര്‍. നേരത്തെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍കുമാര്‍, മാര്‍ട്ടിന്‍, വിജേഷ്, വടിവാള്‍ സലിം തുടങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടും.

കേസില്‍ കോടതി നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലാകുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

നടിയുടെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു.