പ്രശാന്ത് ഭൂഷണ്‍ കാശ് വാങ്ങാതെ മഅദനിക്കു വേണ്ടി കേസ് വാദിക്കുന്നത് എന്തിന് ?

single-img
1 August 2017

സുപ്രീംകോടതിയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഒരുരൂപ പോലും വാങ്ങാതെയാണ് മഅദനിക്കു വേണ്ടി കേസ് വാദിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ പലരും ഞെട്ടിപ്പോയി. ഇന്നലെ സുപ്രീം കോടതിയിലായിരുന്നു ഈ സംഭവം.

മകന്‍ ഒമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിനായുള്ള സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതാണ് പ്രശാന്ത് ഭൂഷണെ ചൊടിപ്പിച്ചത്.

ഒരു വിചാരണ തടവുകാരന്‍ പൊലീസിന്റെ സുരക്ഷാ ചെലവ് വഹിക്കണമെന്ന് പറയുന്നതിലെ യുക്തി വ്യക്തമാക്കണമെന്ന് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഒരു കാല്‍ ഇല്ല, കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു, അങ്ങിനെയൊരാള്‍ കസ്റ്റഡിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാനാണ് എന്ന് ഭൂഷണ്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടാകാമല്ലോ എന്നും മുമ്പ് അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ബോബ്‌ഡെ മറുപടി നല്‍കി. എന്നാല്‍, ഏറ്റവും ചുരുങ്ങിയ ചെലവേ മദനിയില്‍നിന്ന് ഈടാക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടര്‍ന്നാണ് കാശില്ലാതെ മഅദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു എന്ന് സുപ്രീം കോടതി ആരാഞ്ഞത്. ഇതിന് കാരണം ഒരു കത്താണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. പരേതനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ മഅദനിയെക്കുറിച്ചും അയാള്‍ അനുഭവിക്കുന്ന പീഡനങ്ങളേക്കുറിച്ചും വിശദീകരിച്ച് തനിക്ക് സ്വന്തം കൈപ്പടയില്‍ ഒരു കത്തെഴുതി. കൃഷ്ണയ്യരുടെ ആവശ്യപ്രകാരമാണ് താന്‍ മഅദനിയുടെ കേസില്‍ ഇടപെട്ടതെന്നും ഇപ്പോള്‍ വാദിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. പതിഞ്ഞ സ്വരത്തില്‍ അത്യന്തം വൈകാരികമായി പ്രശാന്ത് ഭൂഷണ്‍ ഇത് പറഞ്ഞതോടെ ജഡ്ജിമാര്‍ നിശ്ശബ്ദരായി. പിന്നീട് കൂടുതല്‍ വിശദീകരണം സുപ്രീം കോടതി ആവശ്യപ്പെട്ടില്ല.