ദിലീപിനെ വെട്ടിലാക്കി അപ്പുണ്ണി: മനസാക്ഷി സൂക്ഷിപ്പുകാരന്‍ പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍

single-img
1 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സാന്നിധ്യത്തെക്കുറിച്ച് മാനേജര്‍ അപ്പുണ്ണിയുടെ നിര്‍ണ്ണായകമൊഴി. പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടായിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ട്.

തന്റെ ഫോണ്‍ നമ്പരും സുനിയുടെ കയ്യിലുണ്ടാകാം. ജയിലില്‍നിന്ന് പള്‍സര്‍ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോ എന്ന് തനിക്കറിയില്ല. സിനിമാ സെറ്റുകളില്‍ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി.

സുനില്‍കുമാര്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്ന് അപ്പുണ്ണി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി. സുനില്‍കുമാര്‍ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് സുനിലിനോട് പരിചയമില്ലാത്ത ഭാവത്തില്‍ ഫോണില്‍ സംസാരിച്ചത്. സുനില്‍ ജയിലില്‍ നിന്നെഴുതിയ കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നു. എന്നാല്‍ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു.

ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മുഖ്യപ്രതിയായ സുനില്‍കുമാര്‍(പള്‍സര്‍ സുനി) കുറ്റകൃത്യത്തിനു മുന്‍പു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാന്‍ ജയിലിനുള്ളില്‍ സുനില്‍ ഏല്‍പിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരന്‍ വിഷ്ണു അയച്ചതും ഇയാള്‍ക്കാണ്.