ബ്ലുവെയ്ല്‍ ചലഞ്ച് ഗെയിം: 14 വയസ്സുകാരന്റെ ജീവനെടുത്തു

single-img
1 August 2017

മുംബൈ: മരണം മുട്ടി വിളിക്കുന്ന ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിമിന്റെ ഇന്ത്യയിലെ ആദ്യ ഇര മുംബൈ സ്വദേശി മന്‍പ്രീത് സിങ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഗെയിമിന് അടിമയായിരുന്ന വിദ്യാര്‍ഥി കിഴക്കന്‍ അന്ധേരിയിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ബ്ലൂവെയില്‍ ചലഞ്ചുമായി ഇന്ത്യയില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയാണ് മന്‍പ്രീതിന്റേത്.

ആത്മഹത്യക്ക് മറ്റ് കാരണങ്ങളൊന്നും മാതാപിതാക്കള്‍ക്ക് അറിയില്ല. മൊബൈല്‍ ഫോണില്‍ നിന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ താനുണ്ടാവില്ലെന്ന് മന്‍പ്രീത് പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ഇത് അവന്റെ തമാശയായി കണ്ട് അവഗണിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു. ബ്ലൂവെയ്ല്‍ ചലഞ്ച് ഗെയിം കളിക്കുന്ന കാര്യം സുഹൃത്തുക്കള്‍ക്കറിയാമായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

മന്‍പ്രീത് വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലാസില്‍ നന്നായി പെരുമാറുന്ന സമര്‍ത്ഥനായ വിദ്യാര്‍ഥി. എന്നാല്‍ ഇത്തരത്തില്‍ മരണം ക്ഷണിച്ചുവരുത്തുന്ന ഗെയിം കളിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി കളിക്കുന്ന ഈ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിര്‍ബന്ധിപ്പിക്കുന്നതാണ്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.

ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഈ ഗെയിം കളിക്കാന്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കണം. മെയിലുകള്‍ വഴി കളിക്കുന്നവരുടെ മാനസിക ബന്ധം ഉണ്ടാക്കി എടുക്കുന്ന അഡ്മിന്‍ കളിയുടെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും.

തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്ത് ഗെയിമില്‍ വിജയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. റക്ഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ 100ല്‍ അധികം കുട്ടികള്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.