ചിത്രയെ ഒഴിവാക്കിയെന്നറിഞ്ഞത് അവസാന നിമിഷമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

single-img
31 July 2017

ന്യൂഡല്‍ഹി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക തയ്യാറാക്കിയത് അത്‌ലറ്റിക് ഫെഡറേഷനാണെന്നും, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്നും രണ്‍ധാവെ ആരോപിച്ചു.

ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയെന്ന് മനസ്സിലായത് അവസാന നിമിഷമാണെന്നും ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും രണ്‍ധാവെ വ്യക്തമാക്കി.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അതല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ചിത്രയുടെ പ്രകടനം ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ലണ്ടനിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ പി.യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചു. പക്ഷേ സമയപരിധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി അന്തരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ കത്ത് തള്ളുകയാണ് ചെയ്തത്.

ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം ഈ മാസം 24 ആയിരുന്നു. അതിന് പുറമെ ഓരോ ഇനത്തിലും മത്സരിക്കുന്ന താരങ്ങളുടെ പട്ടിക ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

അതേസമയം പട്ടികയില്ലാതിരുന്ന ശേഷം അവസാന നിമിഷം ടീമില്‍ ഇടംപിടിച്ച സ്റ്റീപ്പ്ള്‍ചേസ് താരം സുധാ സിങ്ങ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ആദ്യം പ്രഖ്യാപിച്ച പട്ടികയിലില്ലാത്തതും പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സുധാ സിങ്ങ് വ്യക്തമാക്കി.