” ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിൽ അപ്പുണ്ണി പറഞ്ഞത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ക്കുള്ള പിടിവള്ളി”
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 11ന് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയ അപ്പുണ്ണിയെ വൈകിട്ട് അഞ്ചിനാണ് വിട്ടയച്ചത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം അപ്പുണ്ണിയെ അടുത്ത ദിവസം വീണ്ടും വിളിപ്പിക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം.
ഇന്ന് നടന്ന ചോദ്യംചെയ്യലില്‍ അപ്പുണ്ണിയോട് ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതിനെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും പോലീസ് ചോദിച്ചു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ കണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍, സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി അപ്പുണ്ണി നല്‍കിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് കാട്ടി അപ്പുണ്ണിക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. അപ്പുണ്ണി നൽകിയ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉത്തരവോടു കൂടിയായിരുന്നു ഹർജി തള്ളിയത്. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പോലീസ് അപ്പുണ്ണിയോട് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് എല്ലാ സഹായവും ചെയ്തത് അപ്പുണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും പ്രധാന പ്രതിയായ പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയ ഇടങ്ങളിൽ അപ്പുണ്ണിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പോലീസിന് മനസിലാക്കാൻ കഴിഞ്ഞത്.
ദിലീപിന് വേണ്ടി സുനിയുമായി അപ്പുണ്ണി സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അതിനാൽ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു.