വന്ദേമാതരം പാടിയില്ലെങ്കില്‍ ആരും ദേശവിരുദ്ധരാകില്ല: നഖ്‌വി

single-img
30 July 2017

മുംബൈ: വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണെന്നും അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വന്ദേമാതരം പാടുന്നത് തികച്ചും വ്യക്തിപരമായ താത്പര്യം മാത്രമാണ്. പാടുന്നവര്‍ക്ക് പാടാം. ഇഷ്ടമില്ലാത്തവര്‍ പാടേണ്ടതില്ല. പാടിയില്ല എന്നുവെച്ച് അവര്‍ ദേശവിരുദ്ധരായി തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഒരു പൊതുപരിപാടിക്കിടെയാണ് നഖ്‌വിയുടെ പ്രതികരണം. അതേസമയം ചിലര്‍ വന്ദേമാതരത്തെ മനപൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകളിലും കോളേജിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഇത് നടപ്പാക്കണമെന്നാണ് ബിജെപി എംഎല്‍എ രാജ് പുരോഹിത് നിയമസഭയില്‍ ആവശ്യപ്പെട്ടത്.