തുറന്നടിച്ച് നമിതാ പ്രമോദ്: ‘പോലീസ് അന്വേഷിക്കുന്ന അക്കൗണ്ടുകളൊന്നും എനിക്കില്ല’

single-img
27 July 2017


നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിശദീകരണവുമായി നടി നമിതാ പ്രമോദ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ നടിയെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ ബിനാമി അക്കൌണ്ടില്‍ നിന്ന് വന്‍ തുക ഈ യുവ നടിയുടെ അക്കൌണ്ടില്‍ എത്തിയെന്നായിരുന്നു വാര്‍ത്തകള്‍.

ഇതിനു പിന്നാലെ ഈ നടി നമിത പ്രമോദാണെന്ന് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയുമുണ്ടായി. തുടര്‍ന്നാണ് സംഭവത്തില്‍ പ്രതികരണവുമായി താരം എത്തിയിരുക്കുന്നത്.

ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണെന്നും സങ്കല്‍പ്പ കഥകള്‍ മെനഞ്ഞ് മറ്റുള്ളവരെ അപമാനിക്കുന്നവര്‍ക്ക് അത് അനുഭവിച്ചാലെ വിഷമം മനസ്സിലാകൂ എന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.