നടി ആക്രമിക്കപ്പെട്ട കേസ്: സംശയമുള്ള പലരെയും ഇനിയും ചോദ്യം ചെയ്യുമെന്ന് പോലീസ്

single-img
26 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ കാവ്യ മാധവന്റെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ്. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. സംശയമുള്ള പലരെയും ഇനിയും ചോദ്യം ചെയ്‌തേക്കുമെന്നും എവി ജോര്‍ജ് സൂചിപ്പിച്ചു.

കാവ്യയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും എസ് പി അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യവും ഇപ്പോള്‍ പറയാനാകില്ലെന്ന് എവി ജോര്‍ജ്ജ് പറഞ്ഞു

ആക്രമണത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്യലിനിടെ കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് കാവ്യ നല്‍കിയ ഉത്തരങ്ങള്‍ പൂര്‍ണമല്ലെന്നാണ് പൊലീസ് നിലപാട്. കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്.

അതേസമയം കാവ്യമാധവന്റെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്തത്. 2013 മുതലുള്ള വിവരങ്ങളാണ് ഇവരോട് ചോദിച്ചത്. ദിലീപും കാവ്യയും ഒരുമിച്ചുള്ള വിദേശ താരനിശ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. കാവ്യയുടെ വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന.