തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കാവ്യയുടെ കരച്ചിൽ: ചോദ്യങ്ങൾക്ക് ഉത്തരം പറയിപ്പിച്ച് പോലീസ്; കൂടുതൽ അറസ്റ്റിന് സാധ്യത
നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങൾ കേസിൽ നിർണായകമാവുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ദിലീപിനെതിരെ ലഭിച്ച തെളിവുകളിൽ നിന്ന് തയ്യാറാക്കിയ ചോദ്യാവലി നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചില മറുപടികൾ വികാരഭരിതമായിരുന്നു. അന്വേഷണസംഘം ആശ്വസിപ്പിച്ചതുമില്ല, തിടുക്കവും കാട്ടിയില്ല. ശാന്തമായപ്പോൾ മറുപടികൾക്കായി കാത്തുനിന്നു. തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മുഴുവൻ മറുപടിയുമായാണ് മടങ്ങിയതെന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് താൻ കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു പൾസർ സുനിൽ കുമാർ പോലീസിന് നൽകിയ മൊഴി.
എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നൽകി.
ഗൂഡാലോചനയിൽ ജയിലിൽ കഴിയുന്ന കാവ്യയുടെ ഭർത്താവ് ദിലീപിന്‍റെ ആദ്യ വിവാഹ ബന്ധം തകർന്നതിന്‍റെ കാരണങ്ങളും ഇതിൽ ആക്രമിക്കപ്പെട്ട നടിക്ക് ഏതെങ്കിലും പങ്കുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് ചോദിച്ചു. താനും ദിലീപുമായുള്ള ബന്ധം നടിക്ക് അറിയാമായിരുന്നുവെന്നും ഇതിന്‍റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കാവ്യ പോലീസിനോട് സമ്മതിച്ചതായും അറിയുന്നു. നേരത്തെ ഇത്തരം ബന്ധം നിഷേധിക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ദിലീപിനെ സംബന്ധിച്ച് ഈ മൊഴി നിര്‍ണ്ണായകമാണ്.
കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണ സംഘം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.
ആവശ്യമെങ്കിൽ കാവ്യാമാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യകതമാക്കി.
ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെന്ന സുനിൽ രാജിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അപ്പുണ്ണിയെ കൂടി ലക്ഷ്യമിട്ടാണ് ദിലീപിന്‍റെ അടുത്ത ബന്ധുക്കളെ നിരന്തരം അന്വേഷണത്തിന്‍റെ ഭാഗമാക്കാൻ പൊലീസ് നീക്കം നടത്തുന്നത്.