തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയഗീതം നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

single-img
25 July 2017


ചെന്നൈ: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയഗീതമായ വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പുതിയ ഉത്തരവിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ ഇംഗ്ലീഷിലും തമിഴിലുമുള്ള വിവര്‍ത്തന പതിപ്പ് എല്ലാ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളെക്കൂടാതെ സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേമാതരം ആലപിക്കണം. ഇവിടങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലുമാണ് ഗീതം ആലപിക്കേണ്ടത്.

എന്നാല്‍ വ്യക്തമായ കാരണം ഉണ്ടെങ്കില്‍ വന്ദേമാതരം പാടാന്‍ കഴിയാത്തവര്‍ക്ക് നിയമം നിര്‍ബന്ധിതമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ ഉത്തരവ് ശരിയായ മനോഭാവത്തില്‍ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നതായി കോടതി പ്രത്യാശ പ്രകടിപ്പിച്ചു. യുവജനങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവിയെന്ന് ജസ്റ്റിസ് എം.വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധിതമാക്കണമെന്ന ഹര്‍ജിയില്‍ 2017 ഏപ്രിലില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയിരുന്നു. ഇന്ത്യന്‍ ഭരണഘടനക്ക് ദേശീയഗീതം എന്ന ആശയം ഇല്ലെന്ന് 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി തന്നെ പ്രസ്താവിച്ചിരുന്നു.