മാപ്പ് നല്‍കാനുള്ള സമ്പൂണ്ണ അധികാരം പ്രസിഡന്റിനു മാത്രം:ഡോണള്‍ഡ് ട്രംപ്

single-img
23 July 2017

വാഷിംങടണ്‍: രാജ്യത്ത് ശിക്ഷ ഇളവ് ചെയ്ത് നല്‍കാനും മാപ്പ് നല്‍കാനുമുള്ള പൂര്‍ണ അധികാരം പ്രസിഡന്റിന്റേതാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് മാപ്പ് നല്‍കുന്ന വിഷയത്തില്‍ യുഎസ് പ്രസിഡന്റ് വിവേചനപരമായി പെരുമാറുന്നുവെന്ന ഡെമോക്രാറ്റുകളുടെ ആരോപണം വ്യാപകമായതോടെയാണ് വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

അതേമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രസിഡന്റ് സഹായം ചെയ്തു നല്‍കുന്നുവെന്ന ആരോപണം ട്രംപ് നിഷേധിച്ചില്ല. മറിച്ച് ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണാധികാരം പ്രസിഡന്റിന്റേതാണെന്ന് മാത്രം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കും മാപ്പ് നല്‍കാനുള്ള നീക്കമാണ് ട്രംപിന്റേതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

ഇതിനിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന പ്രത്യേക സമിതിയ്ക്ക് എതിരെയും ട്രംപ് രംഗത്തു വരികയുണ്ടായി. റഷ്യന്‍ ബന്ധം വെറും കെട്ടുകഥയാണെന്നും ഈ വിഷയത്തില്‍ ക്രിമിനല്‍ കുറ്റം ആരോപിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ടാണ് ഹിലരി ക്ലിന്റന്റെ ഇമെയില്‍ വിവാദത്തില്‍ ഈ ആര്‍ജവം കാണിക്കാത്തതെന്നും ട്രംപ് ട്വിറ്ററിലൂടെ ചോദിച്ചു.