‘മെഡിക്കല്‍ കോഴ’യുടെ നേരറിയാൻ സിബിഐ വരും?: പേടിച്ച് വിറച്ച് ‘ബിജെപി നേതാക്കൾ’
ന്യൂഡൽഹി: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോഴ വിവാദം സി.ബി.ഐ അന്വേഷിച്ചേക്കും. കേസ് ഏറ്റെടുക്കുന്നതിന് തടസങ്ങളില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.മെഡിക്കൽ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും നേരത്തെ സിബിഐ അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കേസും ഏറ്റെടുക്കുന്ന കാര്യം സിബിഐ ആലോചിക്കുന്നത്.
മാത്രമല്ല, മെഡിക്കൽ കോളേജ് തുടങ്ങാൻ കോഴ വാങ്ങിയ സംഭവമായതിനാൽ തന്നെ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ (എം.സി.ഐ)യുമായും ഈ കേസ് ബന്ധപ്പെട്ടു കിടക്കുന്നു. മുൻ ചെയർമാൻ കേതൻ ദേശായിയുടെ കാലം മുതൽ എം.സി.ഐയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ സി.ബി.ഐയാണ് അന്വേഷിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കേസും ഏറ്റെടുക്കുന്ന കാര്യം സി.ബി.ഐ ആലോചിക്കുന്നത്.
അതേസമയം, സിബിഐ അന്വേഷണം നടത്തണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിടേണ്ടി വരും.
വർക്കലയിലെ മെഡിക്കൽ കോളേജിന് അംഗീകാരം കിട്ടാൻ 5.6 കോടി കോഴ നൽകിയെന്നാണ് ആരോപണം. കേരളത്തിൽ ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചെങ്കിലും ഹവാല ഉൾപ്പെടെയുള്ള സംസ്ഥാനാന്തര ഇടപാടുകൾ നടന്നതിനാൽ സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
കേരളത്തിൽ നിന്നു കോഴയായി അയച്ച അഞ്ചു കോടി രൂപ ഡൽഹിയിൽ കൈപ്പറ്റിയ സതീഷ് നായർ മറ്റു ശുപാർശകളുടെ പേരിലും കോഴ വാങ്ങിയിട്ടുണ്ടെന്ന സൂചനകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐ.ബി) ലഭിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സി.ബി.ഐ അന്വേഷണകാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന.