‘പരാതിക്കാരിയായ വീട്ടമ്മ മാനസികാസ്വാസ്ഥ്യമുള്ളയാള്‍’; അറസ്റ്റിലായ എംഎല്‍എ വിന്‍സെന്റിന് പിന്തുണയുമായി ‘വീട്ടമ്മയുടെ സഹോദരി’

single-img
23 July 2017

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എം. വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരി രംഗത്ത്. പരാതി നല്‍കിയ വീട്ടമ്മ മാനസിക അസ്വാസ്ഥ്യമുളളയാളാണെന്നും പത്തുവര്‍ഷമായി അതിനുളള മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാമെന്നും സഹോദരി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ പരസ്പരം ഫോണില്‍ വിളിച്ചിരുന്നു. ഇത് തന്നോട് പറഞ്ഞപ്പോള്‍ ശരിയല്ലെന്ന് അന്ന് പറഞ്ഞിരുന്നു. തന്റെ മറുപടിയില്‍ വീട്ടമ്മയ്ക്ക് അതൃപ്തി തോന്നിയതായും’ സഹോദരി പറഞ്ഞു.

ഇപ്പോളുയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നതെന്നും ഇവര്‍ പറഞ്ഞു

വീട്ടമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുളളതായി സഹോദരന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും വിന്‍സെന്റ് എംഎല്‍എയ്ക്ക് പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സഹോദരി പറഞ്ഞു.