മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു:നഴ്സുമാർ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായതത്.
അടിസ്ഥാന ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തിയത് ചര്‍ച്ചയില്‍ നഴ്‌സുമാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.
നഴ്‌സുമാര്‍ ഡോക്ടര്‍മാരെപ്പോലെ തന്നെ പരിശീലനം നേടിയാണ് ജോലിക്കെത്തുന്നത്. അതിനാല്‍ അവരുടെ കാര്യം പ്രത്യേകമായി പരിഗണിക്കണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവരുടെ കാര്യം മാത്രമാണ് ഇന്നത്തെ ചര്‍ച്ചയില്‍ പരിഗണിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള ശമ്പളം തന്നെ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ 20000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. നഴ്‌സുമാരുടെ മറ്റ് പരാതികള്‍ പരിഹരിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിക്കും. തൊഴില്‍, ആരോഗ്യ , നിയമ വകുപ്പ് സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാണ്. സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.