യോഗിയുടെ ഭരണം “ബഹുകേമം”: രണ്ടുമാസത്തിനിടെ 803 മാനഭംഗം, 729 കൊലപാതകം
ലക്‌നൗ: ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അമ്പരപ്പിച്ച് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ മാനഭംഗങ്ങളും കൊലപാതകങ്ങളും കൂടുതലെന്ന് കണക്കുകള്‍. അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളില്‍ 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15 നും മേയ് ഒന്‍പതിനുമിടയിലുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ഇതിനുപുറമെ, 799 മോഷണങ്ങള്‍, 2682 തട്ടിക്കൊണ്ടുപോകല്‍, 60 പിടിച്ചുപറിക്കേസുകള്‍ എന്നിവയും ചുരുങ്ങിയ കാലയളവില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി അംഗം ഷൈലേന്ദ്ര യാദവ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഇതിനെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും ഷൈലേന്ദ്ര യാദവ് നിയമസഭയില്‍ ചോദിച്ചു.
കൊലപാതക കേസുകളില്‍ 67.16 ശതമാനവും മാനഭംഗകേസുകളില്‍ 71.2 ശതമാനവും തട്ടിക്കൊണ്ടുപോകലില്‍ 52.3 ശതമാനവും നടപടിയെടുത്തുവെന്ന് മന്ത്രി അറിയിച്ചു. ആയുധവുമായി എത്തി സംഘം ചേര്‍ന്ന് പിടിച്ചുപറി നടത്തുന്ന കേസുകളില്‍ 67.05 ശതമാനവും മോഷണങ്ങളില്‍ 81.88 ശതമാനവും നടപടിയെടുത്തു. ദേശീയ സുരക്ഷാ ആക്ട് പ്രകാരം മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഗുണ്ടാ ആക്ട് പ്രകാരം 131 പേര്‍ക്കെതിരെയും അധോലോക ആക്ട് പ്രകാരം 126 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാലാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും ഈ സര്‍ക്കാര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍പ്പോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.