നടിമാരെ തട്ടിക്കൊണ്ടുപോകല്‍ സുനിയുടെ സ്ഥിരം പരിപാടി: മൂന്നാമതൊരു നടിയെക്കൂടി പീഡിപ്പിക്കാന്‍ ശ്രമിച്ചു?

single-img
19 July 2017

കൊച്ചി: പള്‍സര്‍ സുനിയാണോ യഥാര്‍ത്ഥത്തില്‍ സിനിമാ ലോകത്തെ അധോലോക നായകന്‍ എന്ന് സംശയിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2017ല്‍ കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിനു പിന്നാലെയാണ് 2011ലും ഒരു നടിയെ സുനി ആക്രമിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വന്നത്. ഇപ്പോള്‍ ഇതിനു പുറമെ 2010ലും സുനിയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഒരു നടി കൂടി ഇരയായിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴും അത് സംബന്ധിച്ച് പരാതി നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല എന്നാണ് വിവരം.

2011 ലെ തട്ടിക്കൊണ്ടുപോകല്‍ ശ്രമക്കേസിലെ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായ സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. അന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷിനെ ഇന്ന് രാവിലെ പിടികൂടിയപ്പോഴാണ് മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരം കൂടി പുറത്ത് വന്നത്.

പയ്യന്നൂര്‍ പൊലീസാണ് സുനീഷിനെ പിടികൂടിയത്. 2010ലാണ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതെന്നും കാസര്‍കോഡ് ചെറുവത്തൂരില്‍ വെച്ചായിരുന്നു അന്നത്തെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയെന്നുമാണ് സൂചന. സുനില്‍കുമാറും സംഘവും ഇതിനായി ചെറുവത്തൂരില്‍ എത്തിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണന്നും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പരിചയം വെച്ചാണ് പള്‍സര്‍ സുനിയെ ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ നടന്‍ ദിലീപ് തയ്യാറായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുനില്‍ കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് 2011ലെ സംഭവത്തെ സംബന്ധിച്ച് കേസെടുത്തിരിക്കുന്നത്. ഇന്നലെത്തന്നെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തേക്ക് ഷൂട്ടിങിന് വന്നപ്പോള്‍ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ സുനില്‍ കുമാറാണെന്നും ഇയാളുടെ സംഘത്തിലുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള രണ്ട് പേരെയാണ് സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.