ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി: ‘വലയില്‍ വീഴാത്ത ആ സ്രാവ്’ ആര്?

single-img
19 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. ഇപ്പോള്‍ കുടുങ്ങിയത് ‘സ്രാവ്’ അല്ലെന്നും കേസുമായി ബന്ധപ്പെട്ട് ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിയുടെ പരാമര്‍ശം.

കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ നേരത്തേയുള്ള പ്രതികരണം. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനിയുടെ പ്രതികരണം. അതേസമയം, ദിലീപല്ലാതെ മറ്റാരെങ്കിലും കേസില്‍ കുടുങ്ങാനുണ്ടോ എന്ന ചോദ്യത്തോട് സുനി പ്രതികരിച്ചില്ല.

നടിയെ ഉപദ്രവിച്ച സംഭവത്തിലെ കൂടുതല്‍ പ്രതികളുടെ പേരുകള്‍ ‘ആലുവയിലെ വിഐപി’ പറയട്ടെ എന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസില്‍ ‘കഥ പകുതിയെ ആയിട്ടുള്ളു’വെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ ഈ പ്രതികരണം.

ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സുനിയെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്നലെ അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഓഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു.