മുഹമ്മദ് ഷമിക്കു നേരെ കൈയേറ്റം: മൂന്ന് പേര്‍ അറസ്റ്റില്‍

single-img
18 July 2017

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ഫ്‌ളാറ്റിലെത്തി കൈയേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച കട്ജു നഗറിലെ തന്റെ വീടിനു സമീപം വണ്ടി പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് ഷമിക്ക് മര്‍ദ്ദനമേറ്റത്. സൗത്ത് സിറ്റി മാളിന് സമീപം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കാര്‍ ഉള്ളിലേക്ക് പ്രവേശിപ്പിക്കാനുള്ള അനുമതിക്കായി കാത്ത് നില്‍ക്കുകയായിരുന്നു ഷമി. ഈ സമയം ബൈക്കിലെത്തിയ മൂന്നംഗ സംഘം ഷമിയുടെ സഹായിയോടും ഫഌറ്റിലെ മേല്‍നോട്ടക്കാരനോടും കയര്‍ക്കുകയും അസഭ്യം പറയുകയുമായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നു വിട്ടുപോയ സംഘം അല്‍പ്പസമയത്തിനുള്ളില്‍ തിരിച്ചെത്തി ഷമിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പോലീസിനെ വിളിച്ചപ്പോഴേക്കും സംഘം കടന്നുകളഞ്ഞെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്ന സിസി ടിവിയില്‍ കൈയേറ്റദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പോലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മൂന്ന് പേരെയും അറസ്റ്റു ചെയ്തു. പിടിയിലായവര്‍ക്കെതിരെ പോലീസ് കൈയേറ്റം, അതിക്രമിച്ചുകടക്കല്‍ എന്നിവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.