എംജി കോളേജില്‍ സംഘര്‍ഷം: എബിവിപി ആക്രമണത്തിനിടെ കോളേജില്‍ ‘തൂവെള്ളക്കൊടി’ പാറിച്ച് എസ്എഫ്‌ഐ

single-img
18 July 2017

തിരുവനന്തപുരം എംജി കോളേജിന് മുന്നില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. എസ്.എഫ്.ഐ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന എബിവിപിയുടെ ഭീഷണിക്കെതിരെയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രകോപനങ്ങളൊന്നുമില്ലാതെ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ കോളേജിനുള്ളിലുണ്ടായിരുന്ന എബിവിപി പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും സംഘം ചേര്‍ന്ന് കല്ലേറും, കുപ്പിയേറും തുടങ്ങി. ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ക്യാംപസുകളെ ആയുധപ്പുരകളാക്കി പഠനാന്തരീക്ഷം താറുമാറാക്കുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ബഹുജനരോഷമുയരണമെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എബിവിപിയുടെ ആക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനും പ്രതികരിച്ചു.