“നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ലീക്കായി”?: മെഡി.കോളേജില്‍ മാനഭംഗത്തെ കുറിച്ച് ക്ലാസെടുത്തത് ഈ ദൃശ്യങ്ങള്‍ കാണിച്ചെന്ന് റിപ്പോര്‍ട്ട്

single-img
18 July 2017


തിരുവനന്തപുരം: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ കണ്ടതായി റിപ്പോര്‍ട്ട്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനായി പോലീസ് നാടുമുഴുവന്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ കണ്ടിരിക്കുന്നത്.

പ്രകൃതി വിരുദ്ധ പീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളായിരുന്നു ഇതില്‍ ഉണ്ടായിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞുവെന്നാണ് വിവരം. രണ്ടരമിനിറ്റായിരുന്നു ദൃശ്യങ്ങളുടെ ദൈര്‍ഘ്യമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിച്ചിരിക്കുന്നതെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ കണ്ട ചില വിദ്യാര്‍ഥികള്‍ ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് ഡോക്ടറായിരുന്നു. അദ്ദേഹം ഇക്കാര്യം പ്രമുഖനായ മറ്റൊരു ഡോക്ടറെ അറിയിക്കുകയായിരുന്നു.

അതേസമയം അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ഈ ഡോക്ടര്‍ പറഞ്ഞത്. ഈ ഡോക്ടര്‍ ജോലിയുടെ ഭാഗമായി ദൃശ്യങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ സീന്‍ ബൈ സീനായിട്ടായിരുന്നു ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ഥികള്‍ ഇക്കാര്യം വിവരിച്ചത്. മറ്റ് ചില രക്ഷിതാക്കള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടി എടുക്കണമെന്നാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതില്‍ പോലീസിനും ആശങ്കയുണ്ടെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസിന് ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദര്‍ശനത്തെ കണക്കാക്കാം. ദിലീപിനെ അറസ്റ്റ് ചെയ്യും മുന്‍പ് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്. കോളേജിലെ അധ്യാപകന് ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നാണ് വിദ്യാര്‍ഥികളും ചോദിക്കുന്നത്.

മാനഭംഗത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നതിനിടെയാണ് ഫോറന്‍സിക് വിഭാഗം അധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിച്ചത്. നിയമ വശങ്ങളും ഫോറന്‍സിക്പരമായ കാര്യങ്ങളുമായിരുന്നു അധ്യാപകന്‍ വിശദീകരിച്ചത്. കണ്ടിരുന്ന പെണ്‍കുട്ടികള്‍ സ്തബ്ധരായി. ആണ്‍കുട്ടികള്‍ നിശബ്ദരായി കണ്ടിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ പുറത്ത് പറയാന്‍ കുട്ടികള്‍ക്ക് പേടിയായിരുന്നു. എന്നാല്‍ പിന്നീട് പലരും രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയത്തിന് തയ്യാറാവുകയായിരുന്നു.