‘വടികൊടുത്ത് അടിവാങ്ങി’: ഖത്തര്‍ ഉപരോധം ഗള്‍ഫ് രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു

single-img
17 July 2017

ഖത്തറിനെതിരായ ഉപരോധം തുടരുന്നത് മേഖലയിലെ സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കുമെന്ന ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗതാഗത മാര്‍ഗങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ഖത്തര്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തിയതും അയല്‍രാജ്യങ്ങള്‍ വഴിയുള്ള ചരക്കുനീക്കം നിലച്ചതിനാല്‍ ഖത്തറിനോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയതും ഉപരോധ രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ ഖത്തറിലെ ജനജീവിതം സാധാരണനിലയിലായതും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി.

ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തില്‍ അയല്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും രംഗത്തിറങ്ങുമെന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് മധ്യപൂര്‍വ ദേശത്തെ നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തല്‍. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ റെക്‌സ്  ടില്ലേഴ്‌സന്‍ ഉപരോധത്തില്‍ അയവു വരുത്തണമെന്ന് ആവശ്യപ്പെട്ടതും സൗദി സഖ്യരാജ്യങ്ങള്‍ക്ക് തിരിച്ചടിയായി.

ഉപരോധം പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയായ ഹമദ് രാജ്യാന്തര തുറമുഖം പൂര്‍ണ സജ്ജമായതോടെ എത്ര വലിയ കപ്പലുകള്‍ക്കും നേരിട്ട് ദോഹയിലെത്താനുള്ള സൗകര്യം ലഭിച്ചതും ഖത്തറിനു ആശ്വാസമേകി. ഉപരോധം ആഴ്ചകള്‍ പിന്നിട്ടതോടെ വിപണി കയ്യടക്കിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടു തുടങ്ങി.

അതേസമയം പാല്‍-പാലുല്‍പന്നങ്ങള്‍ രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഭക്ഷ്യോത്പന്നങ്ങളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഖത്തറിന് മേലുള്ള ഉപരോധം തുടരുന്നത് അയല്‍ രാജ്യങ്ങളിലെ നിക്ഷേപകരെയും ചെറുകിട സംരംഭകരേയുമാണ് ബാധിച്ചിരിക്കുന്നത്. വ്യോമ ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ റദ്ദാക്കിയത് ഈ മേഖലയില്‍ മാത്രം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.