ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശം: അങ്കമാലി മജിസ്‌ട്രേറ്റ് കോടതി

single-img
17 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇരയായ നടിയുടെ സുരക്ഷാ പ്രശ്‌നവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ജാമ്യഹര്‍ജി തള്ളുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്നുള്ള കാര്യം മനസ്സിലാക്കണമെന്നും വിധിയില്‍ പറയുന്നു. കേസ് ഡയറി വായിച്ചു ബോധ്യപ്പെടുകയും വാദപ്രതിവാദങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്.

കേസിന്റെ ഗൂഢാലോചനയില്‍ ആദ്യഘട്ടം മുതല്‍ പങ്കാളിയായ സഹായിയും ഡ്രൈവറുമായ സുനില്‍രാജ് (അപ്പുണ്ണി) കഴിഞ്ഞ തിങ്കളാഴ്ച ദിലീപ് അറസ്റ്റിലായ ശേഷം ഒളിവില്‍ പോയതും കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം വെളിവാക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടി കാണിച്ചു.

മുഖ്യപ്രതി സുനില്‍കുമാര്‍ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ദിലീപിനെ ഏല്‍പിക്കാന്‍ കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോള്‍ ഒളിവിലാണ്. കൂട്ടമാനഭംഗക്കേസിലെ ഗൂഢാലോചനയെക്കുറിച്ചു പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ നേരിടുമ്പോഴും സ്വകാര്യ പബ്ലിക് റിലേഷന്‍സ് (പിആര്‍) സ്ഥാപനത്തിനു പണം നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ നടത്തിയ നീക്കം ദിലീപിന്റെ സാമ്പത്തിക ശക്തിക്കും സ്വാധീനത്തിനും തെളിവായി പ്രോസിക്യൂഷന്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചു.