തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാജസേനന്‍: ‘ട്രോളുകള്‍ വേദനിപ്പിച്ചു’

single-img
15 July 2017

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. തന്റെ സിനിമാജീവിതം ദിലീപ് നശിപ്പിച്ചെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോള്‍ ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും രാജസേനന്‍ പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനല്‍ ചര്‍ച്ചകളിലും താന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍വെച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. എന്റെ ജീവിതം തകര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. അതിന് നിന്നുകൊടുക്കുന്ന ആളല്ല താനെന്നും തന്റെ സിനിമ മോശമായി പോകുന്നതിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വലിയ പ്രോജക്ട് പ്ലാന്‍ ചെയ്തിട്ട് ദിലീപ് അതില്‍ നിന്ന് മാറിയിട്ടുണ്ട്. ഞാന്‍ പോലും അറിയാതെ അതിന്റെ പ്രൊഡ്യൂസറെ കണ്ട് സംസാരിച്ചാണ് അതില്‍ നിന്ന് പിന്മാറിയത്. അതെനിക്കും ദിലീപിനും അറിയാം. ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ.തോമസിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ എന്ന സംഘടനയെ കുറിച്ച് ചില കാര്യങ്ങള്‍ താന്‍ പ്രതികരിച്ചിട്ടുണ്ട്. അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നെന്നും പറഞ്ഞ രാജസേനന്‍ സിനിമയില്‍ നെഗറ്റീവായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും എന്റെ സിനിമാ ജീവിതത്തില്‍ ഇത്ര വലിയ ഗ്യാപ് വന്നത് ഇപ്പോഴത്തെ ഫിലിം മേക്കിംഗിന്റെ പ്രശ്‌നങ്ങള്‍ കാരണമാണെന്നും പറയുന്നു. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക, അയാള്‍ പറയുന്ന നടിയെ വയ്ക്കുക, എഡിറ്ററെ വയ്ക്കുക, ക്യാമറാമാനെ വയ്ക്കുക, അയാള്‍ പറയുന്ന രീതിയില്‍ കഥ തിരുത്തിയെഴുതുക.

ഇതൊന്നും തനിക്ക് അറിയില്ലെന്നും ആ രീതിയോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനും തിരക്കഥയൊക്കെ എഴുതി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ ഞാനീ സ്‌ക്രിപ്റ്റും കൊണ്ട് ഒരു നടന്റെയും വാതില്‍ക്കലേക്ക് പോകില്ല, പോയിട്ടുമില്ല. അത് എന്റെ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ച ജയറാമിന് നന്നായിട്ട് അറിയാമെന്നും ജയറാം പോലും ആ രീതിയിലുള്ള പെരുമാറ്റം തുടങ്ങിയപ്പോഴാണ് അദ്ദേഹവുമായിപ്പോലും അകന്നതെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.