ദിലീപിന്റെ ഭൂമി കയ്യേറ്റം: റവന്യൂമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

single-img
15 July 2017

തിരുവനന്തപുരം: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മിക്കാന്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫിസ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം.

ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചപ്പോള്‍ സംഭവം അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു തൃശൂര്‍ ജില്ലാ കലക്ടറോടു ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, നടപടിയെടുക്കാന്‍ തുടങ്ങിയ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായും ആക്ഷേപമുണ്ട്.

ദിലീപും മണിയും ചേര്‍ന്ന് ‘ഡിഎം സിനിമാസ്’ എന്ന പേരില്‍ തുടങ്ങാനിരുന്ന തീയേറ്റര്‍ ബിസിനസ് സംരംഭമാണ് പിന്നീട് ‘ഡി സിനിമാസ്’ എന്ന പേരില്‍ ദിലീപില്‍ മാത്രം എത്തിയതെന്നും തീയേറ്റര്‍ ഇരിക്കുന്ന ഭൂമി ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തതും അതിന് അഡ്വാന്‍സ് കൊടുത്തതും മണിയായിരുന്നെന്നുമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം.

സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. അതേസമയം ദിലീപിനു പുറമേ കലാഭവന്‍ മണിക്കും ബിനാമി പേരില്‍ ഒരു രാഷ്ട്രീയനേതാവിനും പങ്കാളിത്തമുണ്ടായിരുന്നെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണെന്നും, ഈ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നുമാണു പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നെന്നും ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു.