നിഴല്‍ പോലെ കൂടെ നിന്നു; സത്യം മനസ്സിലാക്കിയപ്പോള്‍ നാദിര്‍ഷ ദിലീപിനെ കൈവിട്ടു?

single-img
12 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഉറ്റ സുഹൃത്തായ നാദിര്‍ഷ കൈ ഒഴിഞ്ഞതെന്തിന്. മാധ്യമങ്ങള്‍ പിന്തുടര്‍ന്നപ്പോഴും പോലീസിനു പരാതി നല്‍കുന്നതിലും ചോദ്യം ചെയ്യലിലുമൊക്കെ നിഴല്‍ പോലെ കൂടെ നിന്നിരുന്ന നാദിര്‍ഷാ ഒടുവില്‍ കളംമാറ്റി ചവിട്ടുകയായിരുന്നു. ദിലീപിന് നടിയെ ആക്രമിച്ച സംഭവത്തില്‍പങ്കുണ്ടെന്ന് വ്യക്തമയതോടെയായിരുന്നു നാദിര്‍ഷയുടെ കയ്യൊഴിയല്‍ എന്നാണ് സൂചന.

അവസാന നിമിഷം വരെ താന്‍ നിരപരാധിയാണെന്ന് നാദിര്‍ഷയെ തെറ്റിധരിപ്പിക്കാന്‍ ദിലീപിന് കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തന്നെ ബ്ലാക്ക് മെയിലിംഗ് ചെയ്യുന്നതായി ആരോപിച്ച് ദിലീപ് പോലീസിനെ സമീപിച്ചപ്പോള്‍ നാദിര്‍ഷാ ഒപ്പം നിന്നതും. പക്ഷെ ഒരിടത്തും നാദിര്‍ഷായ്ക്കും മാനേജര്‍ അപ്പുണ്ണിക്കും സംശയത്തിന് ഇടനല്‍കാതെ കാര്യങ്ങള്‍ മുമ്പോട്ട് നീക്കാന്‍ ഓരോ തവണയും ദിലീപിന് കഴിഞ്ഞിരുന്നു.

തുടര്‍ന്ന് ദിലീപിനൊപ്പം 13 മണിക്കൂര്‍ നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഗൂഢാലോചന നടന്നതായുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. ഇതിനു പിന്നാലെ താന്‍ നിരപരാധിയെന്നു കാണിച്ച് നാദിര്‍ഷാ അന്നേ ദിവസം തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപുരങ്ങളിലാണെന്നും ദിലീപ് അന്നേ ദിവസം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഇതും ദിലീപ് നിരപരാധിയാണെന്നു കാണാന്‍ നാദിര്‍ഷായെ പ്രേരിപ്പിച്ചു.

അതേസമയം, ദിലീപ് അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പ് നാദിര്‍ഷായെ വീണ്ടും പോലിസ് ചോദ്യം ചെയ്യുന്നതിലൂടെയാണ് സംഭവങ്ങള്‍ കൂടുതല്‍ വെളിച്ചെത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു പോലീസ് അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ ഗൂഢാലോചനയെ കുറിച്ച് ഒന്നും അറിയില്ലെന്നും മാപ്പുസാക്ഷിയാകാന്‍ ഒരുക്കമല്ലെന്നുമായിരുന്നു നാദിര്‍ഷായുടെ മറുപടി.

നാദിര്‍ഷായെ ജയിലില്‍ നിന്നും ആരോ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു ആദ്യ പരാതിയില്‍. പിന്നീട് മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചുവെന്ന് ദിലീപ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ വിശ്വാസ്യതയ്ക്കു വേണ്ടി ദിലീപ് തന്നെയും മാനേജര്‍ അപ്പുണ്ണിയേയും പോലീസ് നടപടികളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഇരുവരും വഞ്ചിക്കപ്പെടുകയായിരുന്നെന്നും നാദിര്‍ഷ വൈകി മനസ്സിലാക്കിയതോടെ ദിലീപിന്റെ അറസ്റ്റ് വേഗത്തിലാക്കുകയായിരുന്നു.