ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

single-img
12 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായിരിക്കും അന്വേഷണം നടത്തുക. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, തിയേറ്ററുകള്‍, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

മലയാള സിനിമാ നിര്‍മാണ രംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യും. നടിയുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം വ്യക്തിവിരോധം തീര്‍ക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും. രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല.

ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം ഉണ്ടാകും.