ദിലീപ് ആലുവ സബ് ജയിലില്‍: പ്രത്യേക പരിഗണനകളില്ലാത്ത സാധാരണ തടവുകാരന്‍

single-img
11 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചു. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിലേക്ക് മാറ്റി. പ്രത്യേക പരിഗണനകളില്ലാതെ സാധാരണ ഒരു തടവുകാരനായി ദിലീപ് മാറി. ദിലീപിന് ജയില്‍ നമ്പര്‍ അനുവദിച്ചു.

കേസുമായി ബന്ധപ്പെട്ട് നാളെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ദിലീപ് അറിയിച്ചത്. പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് ദിലീപിനെ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് കേടതിയെ അറിയിക്കുക.

അങ്കമാലി മജിസ്‌ട്രേറ്റാണ് നടന്‍ ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. ദിലീപിനു വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ഹാജരായത്.

നടനെതിരെ ഗൂഢാലോചനാക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ ജാമ്യത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അങ്കമാലി കോടതിയാകും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയെന്നും രാംകുമാര്‍ വ്യക്തമാക്കി. പോലീസ് പറഞ്ഞ 19 തെളിവുകളില്‍ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്നുള്ള ഏറെ നിര്‍ണായകമായ സാക്ഷിമൊഴിയാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും സുനി നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് സന്നദ്ധത അറിയിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും ഇതിനിടെ പുറത്തു വന്നു.

ഇതിനിടെ, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നടനെ ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും വ്യക്തമാക്കി. നടനെ ഹാജരാക്കിയ, അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും ആലുവ സബ്ജയിലിനു മുന്നിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.