ഒളിച്ചോട്ടം…പോലീസ് കേസ്…നിക്കാഹ്, ഒടുവില്‍ വരന്റെ അറസ്റ്റ്: പൊന്നാനി പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

single-img
10 July 2017

പൊന്നാനി: കഴിഞ്ഞ ദിവസം പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന പ്രണയരംഗങ്ങളും ട്വിസ്റ്റുകളും. പൊന്നാനിയില്‍ നിന്നു കാമുകിയുമായി വയനാട്ടിലേക്ക് മുങ്ങിയ യുവാവിന് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നിക്കാഹ്. പക്ഷേ നിക്കാഹിന് ശേഷം യുവാവിനെ വൈത്തിരി പോലീസിനും യുവതിയെ ബന്ധുക്കള്‍ക്കും കൈമാറി പൊന്നാനി പോലീസിന്റെ അപ്രതീക്ഷിത ക്ലൈമാക്‌സായിരുന്നു പിന്നീട്.

പൊന്നാനി അതളൂര്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വ്യാഴാഴ്ച രാവിലെയാണ് പൊന്നാനി അതളൂര്‍ സ്വദേശിയായ യുവാവ് സ്വന്തം നാട്ടുകാരിയായ കാമുകിയുമൊത്ത് ഒളിച്ചോടിയത്. വയനാട്ടിലെത്തിയ ഇരുവരും റുമെടുത്ത് ഒരു ദിവസം താമസിച്ചതിനു ശേഷം പിറ്റേന്ന് സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അല്‍പം മദ്യപിച്ചതോടെ പോലിസിന്റെ പിടിയിലായ സംഘം അന്ന് പോലിസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കാമുകന്റെ സുഹൃത്തിനെ സംഭവ സ്ഥലത്തുനിന്ന് വൈത്തിരി പോലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കാമുകന്‍ രക്ഷപ്പെട്ടിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി വയനാട്ടിലുണ്ടെന്ന് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പൊന്നാനി പോലീസ് യുവാവിനെയും കാമുകിയെയും പിടികൂടി പൊന്നാനി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയുടെ ആവശ്യപ്രകാരം കോടതി യുവാവിനൊപ്പം പോകാന്‍ അനുമതി നല്‍കി.

പക്ഷെ കോടതിക്കു പുറത്തെത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ വൈത്തിരി പോലീസ് കാത്തുനില്‍ക്കുകയായിരുന്നു. കാമുകിയുടെ സാന്നിധ്യം അറസ്റ്റിന് തടസ്സമായപ്പോള്‍ ഒടുവില്‍ വൈകുന്നേരം ആറോടെ പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നിര്‍ദേശാനുസരണം പോലീസും ബന്ധുക്കളും ചേര്‍ന്ന് സിഐ ഓഫീസില്‍ നിക്കാഹിനു വേദിയൊരുക്കി.

സ്റ്റേഷനില്‍ വച്ച് മതപരമായ ചടങ്ങുകളോടെ നിക്കാഹ് നടന്നു. പക്ഷേ നിക്കാഹിന് ശേഷം യുവാവിനെ വൈത്തിരി പോലീസിനും യുവതിയെ ബന്ധുക്കള്‍ക്കും കൈമാറി പൊന്നാനി പോലീസ് തടിയൂരുകയായിരുന്നു. പിന്നീട് യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.