നടി ആക്രമിക്കപ്പെട്ട സംഭവം: ‘അമ്മ’ക്കെതിരെ വ്യാപക പ്രതിഷേധം,

single-img
30 June 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമ്മ യോഗത്തിന് ശേഷമുണ്ടായ താരങ്ങളുടെ പ്രതികരണത്തിന്റെ പേരില്‍ ഇടത് എംഎല്‍എമാരായ കെ.ബി.ഗണേഷ്‌കുമാറിനും മുകേഷിനുമെതിരേ കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി. ഇരുവരുടെയും കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് അമ്മയുടെ വാര്‍ത്താസമ്മേളനത്തിനിടെ ഇരുവരും പെരുമാറിയതെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുടെ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഇരയായ നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പോലും പാസാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി.

സിനിമാ മേഖലയില്‍ നടക്കുന്ന ഉള്ളുകളില്‍ മനസിലായെന്നായിരുന്നു മന്ത്രി ജി സുധാകാരന്റെ പ്രതികരണം. കൂടുതല്‍ ഉള്ളുകളികള്‍ ഇനിയും പുറത്തുവരണമെന്നും സുധാകരന്‍ പറഞ്ഞു. സംഘടനക്ക് അമ്മ മനസ്സറിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പികെ ശ്രീമതി എംപി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയിലെ പുരുഷ മേധാവിത്വം കാരണമാണ് വനിതാ കൂട്ടായ്മ രൂപീകരിക്കേണ്ടി വന്നത്. സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വനിതാ കൂട്ടായ്മ വിപ്ലവകരമായ ആശയമാണെന്നും പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയവും നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായി നില്‍ക്കുന്നതിനിടെയില്‍ നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ വിഷയങ്ങളൊന്നും ചര്‍ച്ചയായിരുന്നില്ല. വിഷയത്തില്‍ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് ഭാരവാഹികള്‍ പറഞ്ഞത്.