ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്

single-img
29 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷായേയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്. ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ദിലീപിനെ ബന്ധപ്പെടുത്താനാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീട് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

കേസില്‍ ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൊഴിനല്‍കാന്‍ ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബിലെത്തിയ ദിലീപും നാദിര്‍ഷയും ഇന്നുപുലര്‍ച്ചെ ഒരുമണിക്കാണ് മടങ്ങിയത്. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പൊലീസ് വിശദീകരണം തേടി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഇന്ന് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു.